ഓര്‍ക്കുവാന്‍ ഒരു ജന്മദിനം . പി .ടി .ചാക്കോ.
ഏപ്രില്‍ - 19. ആദ്യ പ്രതിപക്ഷ നേതാവിന്‍റെ ജന്മദിനം .
പ്രതിപക്ഷ നേതാവ് എന്ന വാക്കിന് അര്‍ദ്ധതലങ്ങള്‍ നല്‍കിയത് സഖ : വി . എസ് . ആയിരിക്കും . എന്നാലും ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവിനെ എങ്ങനെ മറക്കാനാകും , വിമോചന സമരം നടത്തിലൂടെ കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ചയാള്‍ എന്നാകും ഞാനോര്‍ക്കുക . എന്നാലും അദ്ദേഹത്തിന്‍റെ കഴിവിലും , അറിവിലും ബഹുമാനപുരസ്കരം ഓര്‍ക്കുന്നു . ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല മറ്റു രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പിന്തുടരാവുന്ന നല്ല മൂല്യങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു . ഇതുപോലുള്ള നേതാക്കള്‍ ഉണ്ടായിരുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം . ( അപശ്രുതികള്‍ മറക്കാം കേരളമല്ലേ .).
ലാലു .കടയ്ക്കല്‍ .
*********************************************
(കടപ്പാട് :വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. )
" കേരളത്തിലെ പ്രശസ്തനായ കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോ. വിമോചന സമരത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി, എ.ഐ.സി.സി അംഗം, ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയംഗം, ലോക്‌സഭാംഗം തുടങ്ങിയ പദവികൾ വഹിച്ച പി.ടി ചാക്കോ കാൽ നൂറ്റാണ്ടുകാലത്തോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു.
ജീവിതരേഖ
കോട്ടയം ജില്ലയിൽ നെടുംകുന്നം പുതിയാപറമ്പിൽ ചാക്കോ തോമസിന്റെയും വാഴൂർ കൂട്ടുങ്കൽ കുടുംബാംഗമായിരുന്ന അന്നമ്മയുടെയും മകനായി 1915 ഏപ്രിൽ 9-നായിരുന്നു ജനനം. പിൽക്കാലത്ത് ചാക്കോ തോമസും കുടുംബവും ചിറക്കടവ് പുള്ളോലിൽ പുരയിടത്തിലേക്ക് താമസം മാറ്റിയതിനെ തുടർന്ന് പുള്ളോലിൽ എന്ന വീട്ടുപേരിലും അറിയപ്പെട്ടു.തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭ, രാജ്യസഭ എന്നീ സഭകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യകേരളത്തിലേ ആദ്യത്തെ തിരഞ്ഞെടുപ്പിൽ വാഴൂർ നിയമസഭാമണ്ഡലത്തിൽ നിന്നും ജയിച്ച ഇദ്ദേഹം കേരളത്തിന്റെ ആദ്യത്തെ പ്രതിപക്ഷനേതാവും ആയിരുന്നു.
പൊതുരംഗത്ത്:
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മഹാത്മഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ ബഹിഷ്കരണവുമൊക്കെ കണ്ടുവളർന്ന ചാക്കോ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 23-ആം വയസിൽ നിയമബിരുദം നേടി പൊതുരംഗത്ത് സജീവമായി.
1938-ൽ ആരംഭിച്ച സ്റ്റേറ്റ് കോൺഗ്രസായിരുന്നു ചാക്കോയുടെ ആദ്യ തട്ടകം. വൈകാതെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം സംഘടനാതലത്തിൽ പടിപടിയായി വളർന്ന് ഐ.ഐ.സി.സി അംഗംവരെയായി.ഗാംഭീര്യം തുടിക്കുന്ന മുഖഭാവവും അനർഗളമായ വാഗ്ദോരണിയും അതുല്യമായ ആജ്ഞാശക്തിയും അകമഴിഞ്ഞ സൗഹൃദ സമീപനവും ചാക്കോയുടെ വളർച്ചക്ക് വേഗം പകർന്നു.
ജനപ്രതിനിധി:
1948ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലേക്ക് അകലുകുന്നം മണ്ഡലത്തിൽനിന്ന് അകലുകുന്നം മണ്ഡലത്തിൽനിന്ന് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെയും തുടർന്ന് ടി.കെ നാരായണപിള്ളയുടെയും ഭരണകാലത്ത് നിയമസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്നു ചാക്കോ.നിയമത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തിനുള്ള അംഗീകാരമെന്നോണം 1949 ൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ ചാക്കോ പലവട്ടം ജയിൽവാസം അനുഷ്ടിച്ചു. ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണത്തിനെതിരെ ജനരോഷം ആളിക്കത്തിച്ച തുറന്ന കത്തും അദ്ദേഹത്തെ ജയിലിലേക്ക് നയിച്ചു.പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മീനച്ചിൽ മണ്ഡലത്തിൽനിന്ന് ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു.വൈകാതെ പാർലമെൻറ് അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി. 41 ദിവസം നീണ്ട പദയായാത്രയിലൂടെ അദ്ദേഹം ജനസമ്പർക്ക പരിപാടിക്ക് പുതിയ മാനം നൽകി.ഐക്യ കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വാഴൂർ നിയോജകമണ്ഡലത്തിൽനിന്നും വിജയിച്ച ചാക്കോ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത്(1957-ൽ) പ്രതിപക്ഷ നേതാവായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ വിമോചന സമരത്തിൽ മന്നത്ത് പത്മനാഭൻ-പി.ടി ചാക്കോ-ആർ. ശങ്കർ കൂട്ടുകെട്ട് നിർണായക പങ്കുവഹിച്ചു.1960-ലെ പട്ടം താണുപിള്ള മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായ ചാക്കോ പിന്നീടു വന്ന ആർ. ശങ്കർ മന്ത്രിസഭയിൽ റവന്യൂ വകുപ്പിന്റെകൂടി ചുമതല വഹിച്ചു. വിവാദങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടർന്നു. 1964 ജൂലൈ 31ന് അന്തരിച്ചു. 'കുടുംബം ഭാര്യ മറിയാമ്മ. കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) നേതാവായ പി.സി. തോമസ് അടക്കം ആറ് മക്കളുണ്ട്."
___________________________________________________________